Translate

Tuesday, November 29, 2011

നീ കാണുന്നത് കാണുവാന്‍


കണ്ണടക്കൂ,
തുറന്ന് വയ്ക്കുന്നതിലുമേറെ കാണാം.
ചെവിയുമടക്കൂ,
ആത്മാവിന്റെ മര്‍മ്മരം കേള്‍ക്കാം.
കിഴക്കോട്ടു തന്നെ നടക്കൂ,
സൂര്യനോടൊത്ത് പടിഞ്ഞാറുദിക്കാം.

കുഞ്ഞുങ്ങളെ ശ്രദ്ധിക്കൂ,
ദൈവത്തിന്റെ നിഷ്ക്കളങ്കതയില്‍ പങ്കുചേരാം.
വൃദ്ധരെ സ്നേഹിക്കൂ,
കുഞ്ഞായിരിക്കുന്നതിന്റെ രഹസ്യമറിയാം.

സ്വയമറിയാന്‍, അറിഞ്ഞതൊക്കെ താഴിട്ടുപൂട്ടൂ.
അളക്കാനെങ്കില്‍,
അളവുകോലുകളെറിഞ്ഞുകളയൂ.
അണുവിന്റെയുള്ളറയിലുണ്ട്
ബ്രഹ്മാണ്‍ഡവിസ്തൃതിയിലെ വിസ്മയങ്ങള്‍.

എന്തിനുമേതിനും ദൈവത്തെ വിളിക്കുന്നവര്‍
മനുഷ്യജന്മത്തിന്റെയര്‍ത്ഥത്തെ നിരാകരിക്കുന്നു.

1 comment:

  1. ഒരു ചിന്തകന്‍റെ ഉള്‍കാഴ്ചയോടെ നിറഞ്ഞു കവിഞ്ഞൊഴുകുന്ന കവിതയാണിത്. 'സ്വയം അറിയുവാന്‍ അറിഞ്ഞതൊക്കെ താഴിട്ടു പൂട്ടു' എന്ന് പുരോഹിതര്‍ക്കെതിരെ അത്മായരുടെ ശബ്ദമായി തോന്നി. ഞാനെന്ന ഭാവം ഇല്ലാതായിരുന്നുവെങ്കില്‍ ഈ ലോകമെത്ര സുന്ദരമായേനെ. ദൈവം പള്ളി പഠിപ്പിച്ച ദൈവത്തെക്കാളും വലുതാണ്‌. അണുവായ പുരോഹിതര്‍ മുതല്‍ മാര്‍പാപ്പാ വരെയുള്ളവരുടെ ബ്രഹ്മ്മാണ്ട വിസ്തൃതി അവര്‍ അറിയുന്നില്ല. ദൈവമേ അവിടുന്ന് അവരോടു ക്ഷമിച്ചാലും. തലയ്ക്കു മീതെ ഇവര്‍ക്ക് ചുറ്റും മാത്രം പ്രപഞ്ചം ചുറ്റി കറങ്ങുന്നു വെന്നാണ് ഈ പരമാണുക്കള്‍ കരുതുന്നത്. കണ്ണടച്ചാല്‍ കാണുന്ന ദൈവം
    നിത്യമായി ജനിക്കാത്തവനാണ്. ഭൌതിക മനസിനും,പഞ്ചേന്ദ്രിയങ്ങള്‍ക്കും ബുദ്ധിക്കും ദൈവം ഉപരിയാണ്. പരമാണുവിലും നിഗൂഡമായ രഹസ്യങ്ങളുണ്ട്. ഒന്നും ചെയ്യാത്തവന് എല്ലാം ലഭിക്കുന്നു. എല്ലാം ചെയ്യുന്നവന് ഒന്നും ലഭിക്കുകയില്ല. കര്‍മ്മനിരതനായാലും ആത്മാവിനു ശാന്തിയും മോക്ഷവും ലഭിക്കും.

    ReplyDelete